കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരണത്തിന് കീഴടങ്ങി. നാലുമാസമായി കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികിൽസാ പിഴവിനെ തുടർന്നാണ് കുട്ടി അപകടാവസ്‌ഥയിൽ ആയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് നവജാത ശിശു ഗുരുതരാവസ്‌ഥയിൽ ആയതെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രസവ വേദനയെ തുടർന്ന് ഡിസംബർ 13ന് രാത്രി ബിന്ദുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്ക് വരുന്ന അവസ്‌ഥയിൽ ആയിരുന്നു. എന്നാൽ, വേണ്ട പരിചരണം നൽകാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സുമാർ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട വലിച്ചു കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു എന്നാണ് ബിന്ദു പരാതിയിൽ പറയുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി പ്രസവം നടന്നെങ്കിലും ശ്വാസം കിട്ടാതെ തലച്ചോറിന് ക്ഷതം സംഭവിച്ച് അബോധാവസ്‌ഥയിൽ ആയിരുന്നു കുട്ടി. അന്ന് മുതൽ കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ, ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി.
അതേസമയം, ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. 17 വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഗിരീഷിനും ബിന്ദുവിനും കുഞ്ഞ് ജനിച്ചത്.
Most Read| കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി