കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ് സൂപ്രണ്ട് ബെറ്റി ആന്റണി എന്നിവർക്ക് എതിരെയാണ് നടപടി. ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് അച്ചടക്ക നടപടി സ്വീകരിച്ചത്.
സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും ബെറ്റി ആന്റണിയെ കോന്നിയിലേക്കുമാണ് സ്‌ഥലം മാറ്റിയത്. പരാതി കൈകാര്യം ചെയ്‌തതിൽ ഇരുവർക്കും വീഴ്‌ച പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി. അതിജീവിതക്കായി നഴ്‌സ് അനിത ഇരുവരും മുഖേനയാണ് പരാതി നൽകിയത്. എന്നാൽ, പരാതിയിൽ വേണ്ട രീതിയിൽ ഇരുവരും നടപടി എടുത്തില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പീഡനക്കേസിലെ മുഖ്യപ്രതി അറ്റൻഡർ ശശീന്ദ്രനെതിരെ നേരത്തെ പോലീസ് കുറ്റപത്രം നൽകിയതാണ്. അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അഞ്ചുപേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിലും പോലീസ് കുറ്റപത്രം നൽകി. സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഡോക്‌ടർ തന്റെ മൊഴി തിരുത്തിയെന്ന പരാതിയിൽ അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി എഡിജിപിയുടെ പരിഗണനയിലാണ്.
അതിനിടെ പ്രതി ശശീന്ദ്രന്റെ സസ്‌പെൻഷൻ വീണ്ടും നീട്ടിയിട്ടുണ്ട്. മറ്റു നാല് പ്രതികളെയും നേരത്തെ തന്നെ സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു. അതേസമയം, അതിജീവിതക്ക് അനുകൂല നിലപാടെടുത്ത നഴ്‌സ് അനിതയെ സ്‌ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. ഈ ഉത്തരവ് പിന്നീട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. തൈറോയ്‌ഡ് ശസ്‌ത്രക്രിയ കഴിഞ്ഞു ഐസിയുവിലേക്ക് മാറ്റിയ യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം 18ന് ആയിരുന്നു സംഭവം.
Most Read| പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനം; എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു