കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നാല് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. പ്രതികളായ ഡോ. രമേശൻ, ഡോ. ഷഹന, സ്‌റ്റാഫ് നഴ്‌സുമാരായ രഹന, മഞ്‌ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് സമർപ്പിച്ചത്. പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാരിന്റെ അനുമതി ആവശ്യമാണ്.
രണ്ടു ഡോക്‌ടർമാരും രണ്ടു ആരോഗ്യ പ്രവർത്തകരും കുറ്റക്കാരാണെന്ന് മെഡിക്കൽ കോളേജ് അസി.കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടികൊണ്ട് അന്വേഷണ ഉദ്യോഗസ്‌ഥൻ ജില്ലാ പോലീസ് മേധാവിക്കയച്ച അപേക്ഷ വ്യക്‌തത കുറവിന്റെ പേരിൽ മടക്കിയിരുന്നു. ചില തീയതികളിൽ ആശയ വ്യക്‌തത വേണമെന്നും സ്‌കാനിങ് റിപ്പോർട് സാക്ഷ്യപ്പെടുത്തിയ ഡോക്‌ടറുടെ മൊഴി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് റിപ്പോർട് തിരിച്ചയച്ചത്.
എന്നാൽ, പ്രതികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ ആയതിനാൽ മനഃപൂർവം നടപടികൾ സർക്കാർ വൈകിപ്പിക്കുകയാണെന്നാണ് ഹർഷിന ആരോപിക്കുന്നത്. നീതി തേടി ഹർഷിന 104 ദിവസം സത്യഗ്രഹം ഇരുന്നതിന് ഒടുവിലാണ് മെഡിക്കൽ കോളേജ് പോലീസ് ആരോഗ്യപ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി കുന്ദമംഗലം കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നത്.
Most Read| യുദ്ധം ഉടൻ നിർത്തണമെന്ന് യുഎൻ പൊതുസഭ; പ്രമേയം പാസാക്കി