കൊച്ചി : രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. വ്യാഴാഴ്ചയാണ് ഹരജി ഇനി പരിഗണിക്കുക. ഹരജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഈ മാസം 20ആം തീയതി ഹാജരാകാനാണ് പോലീസ് നിർദ്ദേശം നൽകിയതെന്ന് ഐഷ കോടതിയിൽ വ്യക്തമാക്കി.
എന്തെല്ലാം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് പോലീസിനോട് ഹൈക്കോടതി ചോദിച്ചു. അടുത്ത സിറ്റിങ്ങിന് മുൻപായി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ചാനൽചർച്ചക്കിടെ താൻ പറഞ്ഞ കാര്യങ്ങളെ തെറ്റായി വാഖ്യാനിച്ചാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നാണ് ഐഷ ഹരജിയിൽ വ്യക്തമാക്കുന്നത്. പരാമർശം വിവാദമായതോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷ സുൽത്താന മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അതേസമയം, വിഷയത്തിൽ ഐഷ സുൽത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read also : കടൽക്കൊല കേസ് അവസാനിപ്പിച്ചു; 10 കോടി രൂപ കേരളത്തിന് കൈമാറും