ന്യൂഡെൽഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്‌റ്റ് ഡെൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാർഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതിയുടെ പരാമർശം.
ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ചുമത്തിയ യുഎപിഎ കേസിലാണ് മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചത്. “വിമത ശബ്‌ദങ്ങളെ അടിച്ചമര്‍ത്താനുള്ള തിടുക്കത്തിന്റെ ഭാഗമായി സംഭവിച്ചു പോകുന്ന തെറ്റിദ്ധാരണയാണിത്. പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങളെയും, തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തമ്മില്‍ തരംതിരിച്ച് കാണാനുള്ള ഭരണാധികാരികളുടെ മനോനില മങ്ങിപ്പോയിരിക്കുന്നു. ഇത്തരം മനോനില തുടരുന്നത് ജനാധിപത്യത്തിന് ഒരിക്കലും ഗുണം ചെയ്യില്ല,”- കോടതി പറഞ്ഞു.
2020 മെയ് മാസത്തിലാണ് ജാമിഅ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബിഎ വിദ്യാർഥി ആയിരുന്ന ആസിഫ് ഇക്ബാലിനെയും ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ഡെൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തത്.
കലാപശ്രമം, നിയമപ്രകാരമല്ലാത്ത ഒത്തുചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ഇവർക്കുമേൽ ചാർത്തപ്പെട്ടു. മൂന്ന് പേര്‍ക്കും, രണ്ടാളുടെ ജാമ്യത്തിലും 50,000 രൂപയുടെ വ്യക്‌തിഗത ബോണ്ടിലുമാണ് ഡെൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Most Read: കെ സുരേന്ദ്രനെ വേട്ടയാടിയാൽ പിണറായി വിജയന്‍ വീട്ടില്‍ ഉറങ്ങില്ല; എഎന്‍ രാധാകൃഷ്‌ണൻ