തിരുവനന്തപുരം: ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന പ്രസ്‌താവന ആവര്‍ത്തിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതം കുഞ്ഞാലിക്കുട്ടി പന്താടുകയാണെന്ന് കോടിയേരി പറഞ്ഞു.
“ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമായ യുഎഇ അവരുടെ കോണ്‍സുലേറ്റിലേക്ക് അയച്ചതാണ് ഖുര്‍ആനും ഈന്തപ്പഴവും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് പരിശോധിച്ച് ഉറപ്പ് വരുത്തിയതുമാണ്. അങ്ങനിരിക്കെ, ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണമാണെന്നും വരുത്തിത്തീര്‍ക്കുന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിക്കുകയാണ്. ഇതിലൂടെ ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്”-കോടിയേരി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ എത്രയും പെട്ടെന്ന് എന്‍ഐഎ ക്ക് കൈമാറണമെന്നും അല്ലെങ്കില്‍ നിരുത്തരവാദിത്വപരമായ പ്രസ്‌താവനക്ക് മാപ്പ് പറയണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ക്കുന്നതാണെന്നും അതിനാല്‍ കേസെടുക്കണമെന്ന ആവശ്യവും കോടിയേരി മുന്നോട്ട് വെച്ചു.