തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇളവുകളുടെ ഭാഗമായി ഇൻഡോർ സ്‌റ്റേഡിയങ്ങളും, ജിംനേഷ്യവും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഒരേ സമയം 20 പേർക്ക് മാത്രമേ പ്രവേശന അനുമതി ഉണ്ടാകുകയുള്ളൂ. കൂടാതെ എസി പ്രവർത്തിപ്പിക്കാൻ അനുമതി ഉണ്ടാകില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
വിനോദസഞ്ചാര മേഖലകളിലെ ഹോട്ടലുകളും ഹോം സ്‌റ്റേകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വാക്‌സിൻ സ്വീകരിച്ചവർക്കും, ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും മാത്രമായിരിക്കും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമേ മറ്റ് ഇളവുകൾ നൽകുന്നതിനെ പറ്റി ആലോചിക്കുകയുള്ളൂ എന്നും, ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
ഓരോ പ്രദേശത്തെയും ടിപിആർ നിരക്കിനെ ആസ്‌പദമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടിപിആർ 5ൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും, 5 മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും, 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും, 15ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 7ആം തീയതി ബുധനാഴ്‌ച മുതലാണ് ഇതിന്റെ അടിസ്‌ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പരമാവധി ഇളവുകൾ അനുവദിക്കും. ഇവിടങ്ങളിലെ സർക്കാർ ഓഫിസുകളിൽ മുഴുവൻ ജീവനക്കാർ എത്തണമെന്നും, രാത്രി 9.30 വരെ ഹോം ഡെലിവറിക്ക് അനുമതി ഉണ്ടാകുമെന്നും അറിയിച്ചു. അതേസമയം ടിപിആർ 10 മുതൽ 15 വരെയുള്ള പ്രദേശങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. കൂടാതെ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : ശനിയാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്