മലപ്പുറം: ജില്ലയിലെ ബ്ളോക്ക് പടിയിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. മുട്ടത്തിൽ ആയിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ ഇവരുടെ ബന്ധുക്കൾ, സമീപവാസികൾ, ബന്ധമുള്ള മറ്റ് ആളുകൾ എന്നിവരെ ചോദ്യം ചെയ്ത് മൊഴി രേഖപെടുത്തിയതായും പോലീസ് അറിയിച്ചു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാർ, മങ്കട സിഐ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. ഇന്നലെ ഫോറൻസിക് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും മരിച്ച ആയിഷയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി. കൂടാതെ വയോധികയുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ പോലീസ് പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ ശുചിമുറിയിൽ നിന്നാണ് ആയിഷയുടെ മൃതദേഹം കണ്ടെടുത്തത്. ഇവർ വീട്ടിൽ തനിച്ച് താമസിക്കുകയാണ്. ആയിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Read Also: സ്റ്റാന്‍ സ്വാമിയുടെ മരണം; ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയില്‍ നോട്ടീസ്