ന്യൂഡെല്‍ഹി: ഫാ. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്. ഡീന്‍ കുര്യാക്കോസ് എംപിയാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാന്‍ സ്വാമിയുടെ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് നോട്ടീസ് സമർപ്പിച്ചത്.
ഡെല്‍ഹി അന്തേരിയ മോഡില്‍ സ്‌ഥിതി ചെയ്‌തിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം പൊളിച്ച സംഭവത്തിലും ഡീന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ ബിനോയ് വിശ്വവും ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നല്‍കിയത്.
കൂടാതെ ഇന്ധനവില വര്‍ധന, കർഷക സമരം ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നാണ് വിവരം. സർക്കാരിന്റെ കാര്യപരിപാടികൾ നടപ്പാക്കാൻ മാത്രമുള്ള വേദിയാക്കി പാർലമെന്റിനെ മാറ്റരുതെന്നും അംഗങ്ങൾക്ക് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അവസരങ്ങൾ ലഭിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read: സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്