തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. എല്ലാ സ്‌കൂളുകളിലും ഫസ്‌റ്റ് എയ്‌ഡ് കിറ്റ് സജ്‌ജമാക്കാൻ പ്രധാനാധ്യപകർ ശ്രദ്ധിക്കണമെന്നും ബാലവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. വയനാട് ബത്തേരി സർവ്വജന സ്‌കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ പൊതുപ്രവർത്തകൻ നൽകിയ ഹരജി പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്.
സ്വകാര്യ സ്‌കൂളുകളടക്കം സംസ്‌ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും അടിയന്തര സാഹചര്യം നേരിടാൻ അധ്യാപകർക്ക് പ്രാഥമിക ചികിൽസാ സഹായം നൽകാൻ പരിശീലനം നൽകണമെന്നും 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാദത്തിൽ പരിശീലനം നൽകാൻ പ്രധാന അധ്യാപകൻ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്‌തമാക്കി.
ക്ളാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് ഒമ്പത് വയസുകാരിയായ ഷെഹ്‌ല ഷെറിൻ മരിച്ചതിന് പിന്നാലെയാണ് സ്‌കൂളിൽ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകൻ എബി ജോസ് ഹരജി സമർപ്പിച്ചത്.
അധ്യാപകർക്ക് പരിശീലനം നൽകാൻ ആരോഗ്യ വകുപ്പിനെ സമീപിക്കാമെന്നും കമ്മീഷൻ അറിയിച്ചു. 5000 വിദ്യാർഥികളിൽ കൂടുതലുളള സകൂളുകളിൽ, പരിശീലനം ലഭിച്ച നഴ്സിംഗ് സ്‌റ്റാഫിന്റെ മുഴുവൻ സമയ സേവനം ഉറപ്പാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകൾ അടക്കമുളള മെഡിക്കൽ കിറ്റും ഫസ്‌റ്റ് എയ്‌ഡ് റൂം ക്രമീകരിക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.
എല്ലാ സ്‌കൂളുകളിലും അടിയന്തിര മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടാവുന്ന ആശുപത്രികൾ, ആംബുലൻസ്, ഡോക്‌ടർമാർ, പോലീസ്, ചൈൽഡ് ലൈൻ എന്നിവയുടെ വിവരങ്ങൾ പൊതുവിടത്തില്‍ പ്രദർശിപ്പിക്കണമെന്നും കമ്മീഷൻ വ്യക്‌തമാക്കി.
കൂടാതെ ഈ നിർദ്ദേശങ്ങളൊക്കെ നടപ്പാക്കുന്നതിന് ആവശ്യമായ സർക്കാർ തല ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറപ്പെടുവിക്കണമെന്നും ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്‌ടറും നിരീക്ഷിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ കമ്മീഷൻ വ്യക്‌തമാക്കിയിട്ടുണ്ട്. സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ഡിസംബർ 31നകം റിപ്പോർട് ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
Most Read: ഒരു സെൽഫിക്ക് 100 രൂപ, തുക പാർടി ഫണ്ടിലേക്ക്; മധ്യപ്രദേശ് മന്ത്രി