ന്യൂഡെൽഹി: രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. പാർലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്നിൽനിന്ന് വിജയ് ചൗക്കിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യസഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് മാർച്ച് നടത്തിയത്.
പാർലമെന്റിൽ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും കേവലം മ്യൂസിയവും കെട്ടിടവും മാത്രമായി അത് മാറിയിരിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
”പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അതിനനുവദിക്കാതെ സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്”- രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി സഭയിൽ വരുന്നില്ലെന്നും ഒരു വിഷയം ഉന്നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം അതിൽ നിന്ന് ഞങ്ങളെ തടയുന്നു. ഇത്തരത്തിലല്ല പാർലമെൻറ് പ്രവർത്തിക്കേണ്ടതെന്നും രാഹുൽ കുറ്റപ്പെടുത്തി.
Read also: ലഖിംപൂർ ഖേരി: കേന്ദ്ര മന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം; പ്രിയങ്ക