ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ ആണെന്ന് ശശി തരൂർ എംപി. പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെപിസി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നും തരൂർ പറയുന്നു. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്‌ജി ഈ ആരോപണം അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശസുരക്ഷയുടെയും, ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാരുകളും നിരീക്ഷണം നടത്താറുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെയും മമത ബാനര്‍ജിയുടെ അനന്തരവന്റെയും ഫോണുകള്‍ നിരീക്ഷച്ചതിന്റെ അർഥം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തെ സമീപിച്ചിരിക്കുന്നത്. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം സത്യസന്ധമായി അന്വേഷിക്കപ്പെടണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നും തരൂർ ആവശ്യപ്പെട്ടു.
Read Also: ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി