തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് കേരളത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമാണോ എന്ന് പറയാനാവില്ല. കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. ഡെൽറ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിൽ നല്ല രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുന്നോട്ട് പോവുക എന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്ട്രൽ മജിസ്ട്രേറ്റുമാരടക്കം നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. അത് തുടരാനാണ് തീരുമാനം.
സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടങ്ങളിൽ ക്ളസ്റ്ററുകളായിട്ടാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നടപ്പാക്കും. എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ഇന്ന് ചേർന്ന അവലോകന യോഗം വിലയിരുത്തിയത്.
അതേസമയം, വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിൽസാ സൗകര്യത്തിന്റെ പരിധി കവിയുന്ന സാഹചര്യം ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. അതാണ് നമ്മുടെ കരുത്ത്. ജാഗ്രത പാലിക്കണം, ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തന്നെ തുടരാൻ പാടില്ല എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
Also Read: ജയിലിൽ ഭീഷണി; സരിത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി








































