തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതി സരിത്തിന് ജയിൽ ഉദ്യോഗസ്‌ഥർക്കെതിരെ ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി. പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന സരിത്തിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
വിഷയം എൻഐഎ കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്നും ജഡ്‌ജി വ്യക്‌തമാക്കി. സരിത്തിന്റെ ജീവന് നിലവിൽ ഭീഷണിയില്ലായെന്നാണ് എൻഐഎ കോടതിയുടെ നിരീക്ഷണം. പൂജപ്പുര ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് പേർക്കെതിരെയാണ് സരിത്ത് പരാതി നൽകിയിരുന്നത്. രാത്രി ഉറങ്ങാൻ അനുവദിക്കുന്നില്ല, ഉറക്കത്തിൽ നിരന്തരം വിളിച്ചുണർത്തുകയും മറ്റും ചെയ്‌തെന്നാണ് സരിത്ത് പരാതിയിൽ പറഞ്ഞത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് എൻഐഎ കോടതിയിൽ പരാതി നൽകിയിരുന്നു. അതേസമയം സരിത്തിനും കേസിലെ മറ്റൊരു പ്രതി റമീസിനുമെതിരെ ജയിൽ സൂപ്രണ്ട് രംഗത്തെത്തിയിരുന്നു.
പ്രതികൾ ജയിൽ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട് നൽകിയിരുന്നു. സരിത്തും കെടി റമീസും ചട്ടങ്ങൾ പാലിക്കാൻ തയ്യാറാവുന്നില്ലെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. പുറത്തുനിന്നുള്ള ഭക്ഷണം ആവശ്യപ്പെട്ട് പ്രതികൾ നിരന്തം ബഹളമുണ്ടാക്കുന്നു.
ഇരുവരും ലഹരി ഉപയോഗിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു. ഇതിനേത്തുടർന്ന് പരിശോധനക്ക് എത്തിയപ്പോൾ സരിത്ത് ബഹളം വെച്ചു. കഴിഞ്ഞ ഏഴിനായിരുന്നു ഇക്കാര്യമുൾക്കൊള്ളുന്ന റിപ്പോർട് ജയിൽ വകുപ്പ് കോടതിയിൽ സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജയിൽ ഉദ്യോഗസ്‌ഥർക്കെതിരെ പരാതിയുമായി സരിത്ത് രംഗത്തെത്തിയത്.
Read Also: രോഗബാധ 17,518, പോസിറ്റിവിറ്റി 13.63%, മരണം 132