ന്യൂഡെൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നതെന്നും നിർണായക നിരീക്ഷണം നടത്തി.
പൊതുസ്ഥലങ്ങൾ, ട്രാഫിക് സിഗ്നലുകൾ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും, അതിനാൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു.
യാചകർ ഉൾപ്പടെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനെ സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഹരജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
Read Also: ക്ഷേത്ര സന്ദർശനത്തിന് മുഖ്യമന്ത്രി എത്തി; തിക്കും തിരക്കും; മധ്യപ്രദേശിൽ നിരവധി പേർക്ക് പരിക്ക്