ന്യൂഡെൽഹി: അറസ്‌റ്റ് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കടുത്ത നടപടിയാണെന്നും അത് മിതമായി ഉപയോഗിക്കണമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്കും കീഴ്‌ക്കോടതികള്‍ക്കും സുപ്രധാന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു കോടതി. ജാമ്യം അനുവദിക്കുന്നത് കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിലുള്ള പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്നും ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനാധിപത്യവും പോലീസ് രാജും സങ്കൽപരമായിത്തന്നെ പരസ്‌പര വിരുദ്ധമാണ്. അതിനാല്‍ ജനാധിപത്യത്തില്‍ ഇതൊരു പോലീസ് ഭരണകൂടമാണെന്ന ധാരണ ഒരിക്കലും ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസ് എസ്‌കെ കൗളും ജസ്‌റ്റിസ് എംഎം സുന്ദ്രേഷും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. രാജ്യത്തെ ജയിലുകള്‍ വിചാരണ തടവുകാരാല്‍ നിറഞ്ഞിരിക്കുകയാണെന്നും സ്‌ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ജയില്‍ തടവുകാരില്‍ മൂന്നില്‍ രണ്ട് ഭാഗവും വിചാരണ തടവുകാരാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഏഴ് വര്‍ഷമോ അതില്‍ താഴെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനാല്‍, ഈ വിഭാഗത്തിലുള്ള തടവുകാരില്‍ ഭൂരിഭാഗം പേരെയും അറസ്‌റ്റ് ചെയ്യേണ്ടതില്ല. അവര്‍ ദരിദ്രരും നിരക്ഷരരും മാത്രമല്ല, സ്‌ത്രീകളും ഇതിൽ ഉള്‍പ്പെടും; കോടതി നിരീക്ഷിച്ചു. സെക്ഷന്‍ 41, സെക്ഷന്‍ 41 എ എന്നിവ പാലിക്കാതെ അറസ്‌റ്റ് ചെയ്യുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ കോടതികള്‍ ശക്‌തമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബെഞ്ച് വ്യക്‌തമാക്കി.
Read Also: ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ