ഇൻഡോർ: ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ‘ലിവിംഗ് ടുഗെദർ’ ബന്ധങ്ങള്‍ കാരണമാകുന്നതായി മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങള്‍ കാമാസക്‌തമായ ജീവിതരീതിയെ പ്രോൽസാഹിപ്പിക്കുക ആണെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോര്‍ ബെഞ്ചിലെ ജസ്‌റ്റിസ് സുബോധ് അഭയങ്കാര്‍ നിരീക്ഷിച്ചു. യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ 25കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ലിവ് ഇന്‍ ബന്ധങ്ങളുടെ ഫലമായുള്ള കുറ്റകൃത്യങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കേസുകളുടെ വര്‍ധനവ് കാണുമ്പോള്‍ കോടതി ഒരു നിരീക്ഷണത്തിന് നിര്‍ബന്ധിതമാവുകയാണ്. ലിവ് ഇന്‍ ബന്ധങ്ങള്‍ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ഭരണഘടനാ അവകാശത്തിന്റെ ഉപോൽപന്നമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ധാര്‍മിക ചിന്തകളെ വിഴുങ്ങിക്കളയുന്നതാണ് ലിവ് ഇന്‍ ബന്ധങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവിക്കാനും വ്യക്‌തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്നത്. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ലിവ് ഇന്‍ ബന്ധങ്ങളിലേക്ക് എടുത്തു ചാടുകയാണെന്ന് കോടതി പറഞ്ഞു. നിയമത്തിന് അതിന്റേതായ പരിധികളും ഉണ്ടെന്ന കാര്യം അത്തരക്കാര്‍ അറിയുന്നില്ല. പങ്കാളിയുടെ അവകാശങ്ങളെ അവര്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പരാതിക്കാരിയായ യുവതിയും പ്രതിയും ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നു. ഇതിനിടെയാണ് യുവതി പീഡനത്തിനിരയായത്. രണ്ടുതവണ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും വിധേയയായിരുന്നു. പിന്നീട് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്‌ചയിച്ചു. ഇതോടെ പ്രതി യുവതിയെ ബ്ളാക്ക്‌മെയില്‍ ചെയ്യുകയും വിവാഹം മുടക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
Read Also: എൽഡിഎഫ് വിപുലീകരിക്കുക എന്നതാണ് ദൗത്യം; ഇപി ജയരാജൻ