ന്യൂഡെൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച സ്‌ത്രീയെയും പുരുഷനെയും ഭാര്യാഭർത്താക്കൻമാരായി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇവരുടെ മക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്നും കോടതി വ്യക്‌തമാക്കി.
ഹിന്ദു സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസിൽ 2009ലെ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള അപ്പീലിലാണ് ജസ്‌റ്റിസുമാരായ എസ് അബ്‌ദുൾ നാസർ, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന വിധി. കോഴിക്കോട് സ്വദേശി കെഇ കരുണാകരന് നാല് മക്കളാണ്. ഇതിൽ ചിരുതക്കുട്ടിയെന്ന സ്‌ത്രീയിൽ ജനിച്ച ദാമോദരൻ ആണ് ഹരജി നൽകിയത്.
പിതാവിന്റെ സ്വത്തവകാശം സംബന്ധിച്ച് ദാമോദരൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. ഏറെകാലം ഒരുമിച്ച് കഴിഞ്ഞ സ്‌ത്രീയും പുരുഷനും വിവാഹിതരായി എന്ന് കണക്കാക്കാമെന്നും ഇവരിൽ ജനിക്കുന്ന മക്കൾക്ക് സ്വത്തവകാശമുണ്ടെനും വിചാരണക്കോടതി വ്യക്‌തമാക്കി. കരുണാകരന്റെ സ്വത്ത് ദാമോദരൻ അടക്കമുള്ള മക്കൾക്ക് തുല്യമായി വീതിച്ച് നൽകുകയും ചെയ്‌തു.
എന്നാൽ, ഇതിനെതിരെ കരുണാകരന്റെ മറ്റൊരു മകനായ അച്യുതന്റെ മക്കൾ നൽകിയ പരാതിയിൽ സ്വത്ത് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ ദാമോദരൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 40 വർഷം പഴക്കമുള്ള കേസാണിത്. വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ് കേസിന്റെ തീർപ്പിലേക്കുള്ള തുടക്കമായി കണക്കാക്കാമെന്നും ഇത്തരം കേസുകൾ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം