കണ്ണൂർ: എല്‍ഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്ന് നിയുക്‌ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുസ്‌ലിം ലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ ഇപി ജയരാജന്‍, എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ ആദ്യം നിലപാട് വ്യക്‌തമാക്കേണ്ടത് മുസ്‌ലിം ലീഗാണെന്നും പ്രതികരിച്ചു. യുഡിഎഫ് വിട്ട് പോകുന്ന കാര്യത്തെക്കുറിച്ച് മുസ്‌ലിം ലീഗ് ആലോചിച്ചിട്ടേയില്ലെന്ന് നേരത്തെ ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ നിരാശയുണ്ടെന്നും ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഒടുവില്‍ വന്ന തിരഞ്ഞെടുപ്പ് ഫലമടക്കം നല്‍കുന്നതെന്നുമാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഭിന്നതയില്ലെന്നും ഇപി ജയരാജന്‍ അറിയിച്ചു.
പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും നിലവിലില്ല. എല്ലാ കാര്യങ്ങളും ഏകകണ്‌ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഒരുമിച്ചാണെന്നും ഇപി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also: വിപണിയിൽ ഉണർവ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്നു