കണ്ണൂർ : ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കാൻ ആളുകൾ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. നാളെ മുതലാണ് ഒന്നാം ഡോസ് വാക്സിനേഷന് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം നടപ്പാക്കാനിരുന്നത്. തുടർന്ന് ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉണ്ടായതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്.
കളക്ടറുടെ തീരുമാനം അപ്രായോഗികമാണെന്ന് വെളിപ്പെടുത്തി ഡിഎംഒയും, ഉത്തരവ് നടപ്പാക്കരുതെന്ന് വ്യക്തമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയും രംഗത്ത് വന്നിരുന്നു. വാക്സിനേഷൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളോ, ആരോഗ്യ പ്രവർത്തകരോ നിലവിൽ കണ്ണൂർ ജില്ലയിലില്ല.
അതേസമയം കാസർഗോഡ് ജില്ലയിൽ ഈ നടപടി ഇന്നലെ മുതൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ അവിടെ വലിയ രീതിയിലുള്ള പ്രതിഷേധം ഇതുവരെ ഉയർന്നിട്ടില്ല. പക്ഷേ വാക്സിൻ ലഭിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നടപടി ജനങ്ങളെ വലക്കുന്നുവെന്നാണ് ഇവിടങ്ങളിൽ ഉയരുന്ന പൊതുവികാരം.
Read also : മരംമുറിയിൽ 701 കേസ്; ആരെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി; വിമർശനം