തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് പിൻവലിച്ചു. ഇതോടെ ആയിരത്തിലധികം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ന് മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും വില കുറയുകയാണ്. കാറുകൾക്ക് നാലായിരം രൂപ മുതൽ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ നികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും.
കോവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് ആശ്വാസവും വിപണിക്ക് ഉണർവും നൽകുന്നതാണ് പ്രളയ സെസ് പിൻവലിക്കാനുള്ള തീരുമാനം. കഴിഞ്ഞ രണ്ട് വർഷമായി ടിവി, ഫ്രിഡ്‌ജ്, എസി തുടങ്ങി ചെറുതും വലുതുമായ വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ ഒരു ശതമാനം ഉണ്ടായിരുന്ന സെസ് സാമ്പത്തിക ഭാരമായിരുന്നു. ഉപഭോക്‌താക്കളെ സംബന്ധിച്ച് സെസ് പിൻവലിച്ചതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. ലക്ഷങ്ങൾ വിലമതിക്കുന്ന കാറും ബൈക്കും വാങ്ങുമ്പോൾ വിലയിലെ ഒരു ശതമാനം കുറവ് വലിയൊരു ആശ്വാസം തന്നെയാണ്.
3.5 ലക്ഷം രൂപയുടെ കാറിന് 4000 രൂപ കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 രൂപ വരെ കിഴിവുണ്ടാകും. വാഹനങ്ങൾക്ക് പുറമേ ടയർ, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും വില കുറയും. ഈ മാസം മുതൽ ഇൻഷുറൻസ്, ടെലിഫോൺ ബിൽ, ബാങ്കിങ് സേവനം, മൊബൈൽ റീചാർജ് തുടങ്ങിയ ചെലവിലും കാര്യമായ കുറവുണ്ടാകും. ആയിരം രൂപയിൽ കൂടിയ റെഡിമേഡ് തുണികൾക്കും ഐസ്‌ക്രീം, കുട എന്നിവക്കും വില കുറയും. സ്വർണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവക്കുണ്ടായിരുന്ന കാൽ ശതമാനം സെസ് ഇനിയുണ്ടാകില്ല.
പ്രളയ സെസ് ഒഴിവാക്കിയത് അനുസരിച്ചുള്ള മാറ്റങ്ങൾ ബില്ലിങ് സോഫ്‌റ്റ്‌വെയറിൽ വരുത്തിയതായി വ്യാപാരികളും അറിയിച്ചിട്ടുണ്ട്. 2019 ഓഗസ്‌റ്റ് ഒന്ന് മുതൽ രണ്ട് വർഷത്തേക്ക് ഏർപ്പെടുത്തിയ പ്രളയ സെസ് അവസാനിക്കുമ്പോൾ 1700 കോടിയിലധികം രൂപയാണ് സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയത്. ഈ കണക്കനുസരിച്ച് ഇനി ഉപഭോക്‌താക്കൾക്ക് പ്രതിമാസം ശരാശരി 70 കോടിയിലധികം രൂപ ലാഭമുണ്ടാകും. മാത്രമല്ല, വിൽപനക്കാർ സെസ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം ബിൽ വാങ്ങി പരിശോധിക്കുകയും വേണം.
സ്വർണവില കുറയും
പ്രളയ സെസ് ഇല്ലാതായതോടെ സ്വർണത്തിന്റെ വിലയിൽ 100 രൂപയോളം കുറയും. ഒരു പവൻ സ്വർണത്തിന് ശനിയാഴ്‌ചത്തെ നിരക്ക് 36,000 രൂപയാണ്. ഇതിനോടൊപ്പം ജിഎസ്‌ടി മൂന്ന് ശതമാനം മാത്രമാകും ഇനി ഉപഭോക്‌താക്കളിൽ നിന്ന് ഈടാക്കുക.
Also Read: ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ