തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഓണക്കിറ്റ് വിതരണത്തിന് ഉൽഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്ക് നിർദ്ദേശം നൽകി സർക്കാർ. സ്‌ഥലത്തെ പ്രമുഖനെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുൻപ് വിതരണോൽഘാടനം നിർവഹിക്കണമെന്ന വിചിത്ര ഉത്തരവാണ് സർക്കാർ നൽകിയിരിക്കുന്നത്. വിതരണത്തിനുള്ള ഓണക്കിറ്റ് കടകളിൽ എത്തിക്കാതെയാണ് ഉൽഘാടനത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു.
കോവിഡിന്റെ കർശന നിയന്ത്രണങ്ങൾ ഒരു വശത്ത് നിലനിർത്തി കൊണ്ടാണ് സംസ്‌ഥാനത്തെ ഓരോ മുക്കിലും മൂലയിലും ഓണക്കിറ്റിന്റെ വിതരണോൽഘാടന മാമാങ്കത്തിന് സർക്കാർ ഒരുങ്ങുന്നത്. ഓണക്കിറ്റിന്റെ വിതരണത്തിന്റെ ഔദ്യോഗിക ഉൽഘാടനം ഭക്ഷ്യമന്ത്രി ജിആർ അനിൽ ഇന്നലെ നിർവഹിച്ചിരുന്നു. പക്ഷേ, അവിടം കൊണ്ട് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറല്ല. സംസ്‌ഥാനത്തെ 14,250 റേഷൻ കടകളിലും വിതരണോൽഘാടനം നടത്താനാണ് സിവിൽ സപ്‌ളൈസ് വകുപ്പിന്റെ നിർദ്ദേശം.
സ്‌ഥലത്തെ ജനപ്രതിനിധിയെ കൊണ്ടോ കലാകായിക രംഗത്തെ പ്രമുഖരെ കൊണ്ടോ ഉൽഘാടനം നിർവഹിക്കണം. ഇതിന്റെ ചിത്രം സിവിൽ സപ്‌ളൈസ് ഡയറക്‌ടർക്ക് അയച്ചുകൊടുക്കുകയും വേണം. ഉൽഘാടനത്തിന് പ്രതിപക്ഷത്തെ ജനപ്രതിനിധിയെ ക്ഷണിച്ചാൽ പ്രശ്‌നമാകുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. മികച്ച ഉൽഘാടനങ്ങൾക്ക് പാരിതോഷികം നൽകുമെന്നും ഉത്തരവിലുണ്ട്.
എന്നാൽ, ഉൽഘാടനത്തിന് ആളുകൂടിയാൽ പോലീസ് നടപടിയുണ്ടാകുമോ എന്ന ആശങ്ക റേഷൻ വ്യാപാരികൾക്കുണ്ട്. അതിജീവന കിറ്റിനെ രാഷ്‌ട്രീയവൽകരിക്കുന്നു എന്ന് പ്രതിപക്ഷ ആക്ഷേപം ഉയർന്നിരിക്കുന്നതിനിടെയാണ് നാടുനീളെ ഉൽഘാടനം നടത്താൻ സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
Also Read: റെയിൽവേ ആശുപത്രികൾ വഴിയും പൊതുജനങ്ങൾക്ക് വാക്‌സിൻ