തിരുവനന്തപുരം : സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടാൽ റെയിൽവേ ആശുപത്രികൾ വഴി പൊതുജനങ്ങൾക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. റെയിൽവേ ജീവനക്കാർക്ക് നൽകിയ ശേഷമുള്ള ഡോസാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ റെയിൽവേ ജീവനക്കാർക്കൊപ്പം പൊതുജനങ്ങൾക്കും സൗജന്യമായി വാക്‌സിൻ നൽകുന്നതിന് സജ്‌ജീകരണങ്ങൾ ഒരുക്കാൻ തീരുമാനമായി.
രാജ്യത്ത് ഇത്തരത്തിൽ 125 റെയിൽവേ ആശുപത്രികൾ വഴിയാണ് വാക്‌സിനേഷൻ നടത്തുക. സംസ്‌ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരുവനന്തപുരം റെയിൽവേ ആശുപത്രികളിലാണ് തിരഞ്ഞെടുത്ത ദിവസങ്ങളിൽ വാക്‌സിൻ നൽകുക. ജീവനക്കാർക്ക് നൽകിയ ശേഷമുള്ള വാക്‌സിൻ ഡോസുകൾ സ്‌പോട്ട് ബുക്കിംഗ് രീതിയിൽ പൊതുജനങ്ങൾക്കും വിതരണം ചെയ്യും.
റെയിൽവേ ആശുപത്രികളിൽ നിന്നും വാക്‌സിൻ നൽകുന്ന വിവരം ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരും, ആശാ വർക്കർമാരും പൊതുജനങ്ങളെ അറിയിക്കും. അതേസമയം തന്നെ കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് പ്രത്യേക വാക്‌സിനേഷൻ ക്യാംപുകൾ നടത്താനും തീരുമാനമായി. ട്രെയിനുകൾ നിശ്‌ചിത സ്‌റ്റേഷനുകളിൽ നിർത്തി റെയിൽവേ ജീവനക്കാർക്ക് വാക്‌സിൻ നൽകുന്ന, ഡെൽഹി ഡിവിഷനിൽ നടപ്പാക്കി വിജയിച്ച വാക്‌സിൻ ഓൺ വീൽസ് മാതൃകയിൽ പ്രത്യേക വാക്‌സിനേഷൻ നടത്താനാണ് തീരുമാനം.
Read also : 5 ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ; അഞ്ച് ജില്ലകളിൽ വ്യാപനം അതിരൂക്ഷം