കാസർഗോഡ്: സത്യ സായി ഓർഫനേജ് ട്രസ്റ്റ് നിർമാണം പൂർത്തിയാക്കിയ വീടുകൾ ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ ചീഫ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെഎൻ ആനന്ദ കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
നാലു വർഷം മുമ്പ് സത്യ സായി ഓർഫനേജ് ട്രസ്റ്റ് നിർമാണം പൂർത്തിയാക്കിയ 23 വീടുകളാണ് എൻഡോസൾഫാൻ ഇരകൾക്ക് വിതരണം ചെയ്യാനുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടായ പശ്ചാത്തലത്തിൽ വീടുകൾ വിതരണം ചെയ്യാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്ദ്ദേശിച്ചു.
വീട് അനുവദിക്കുന്നതിൽ കാലതാമസം വരുത്തിയ കളക്റ്ററേറ്റിലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം ചീഫ് സെക്രട്ടറി റിപ്പോർട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കാസർഗോട്ടെ 5.5 ഏക്കർ സ്ഥലത്ത് 45 വീടുകളാണ് ട്രസ്റ്റ് നിർമിച്ച് നൽകിയത്. നിർമാണം പൂർത്തിയാക്കിയ 22 വീടുകൾ മുഖ്യമന്ത്രി ഇരകൾക്ക് കൈമാറി. 23 വീടുകളാണ് ഇനി അനുവദിക്കാനുള്ളത്. ഈ വീടുകൾ ആവശ്യകാർക്ക് നൽകാത്തതിന് കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി.
കാസർഗോഡ് നടന്ന സിറ്റിംഗിൽ സർക്കാരിന്റെയും ട്രസ്റ്റിന്റെയും വാദം കമ്മീഷൻ കേട്ടു. കാലതാമസത്തിനുള്ള ന്യായീകരണം കളക്ടർ സമർപ്പിച്ചു. എന്നാൽ, 2017ൽ നിർമാണം പൂർത്തിയായ വീടുകൾ എൻഡോസർഫാൻ ഇരകൾക്ക് അനുവദിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം വരുത്തിയ വീഴ്ച ന്യായീകരിക്കാൻ പറ്റാത്തതാണെന്ന് കമ്മീഷൻ പറഞ്ഞു. തുടർന്നാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിക്ക് പുറമെ കാസർഗോഡ് ജില്ലാ കളക്ടറും ഹാജരാക്കണം.
Most Read: കോവിഡ് നിയമ ലംഘനം; പാലക്കാട് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 105 കേസുകൾ