ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളിൽ 47 പേർക്ക് കൂടി മാത്രമേ ഇനി നഷ്‌ടപരിഹാരം നൽകാൻ ബാക്കിയുള്ളൂ എന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ അർഹരായ 22 ഇരകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് 25 പേരുടെ അപേക്ഷകൾ കളക്‌ടറേറ്റിലും വില്ലേജ് ഓഫിസിലും പരിശോധിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി വ്യക്‌തമാക്കി.
എൻഡോസൾഫാൻ ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്‌തത്. 3714 പേരാണ് നഷ്‌ടപരിഹാരത്തിന് അർഹരായിട്ടുള്ളവർ. ഇതിൽ 3667 പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകി. ഇതിനായി 183.35 കോടി രൂപ വിതരണം ചെയ്‌തുവെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു.
അപേക്ഷ നൽകിയ 25 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. എൻഡോസൾഫാൻ ഇരകൾക്ക് അവശ്യ ചികിൽസക്ക് ഒരുക്കിയ മെഡിക്കൽ സൗകര്യങ്ങളുള്ള വിശദാംശങ്ങളും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് അഞ്ച് ഇരകൾ നൽകിയ ഹരജിയിൽ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നേരത്തെ കത്തയച്ചിരുന്നു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരുന്നു നോട്ടീസ് നൽകിയത്.
മൂന്ന് മാസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ വീതം ഇരകൾക്ക് വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ, നഷ്‌ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകൾ 2019ൽ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്‌തിരുന്നു. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ നഷ്‌ടപരിഹാര വിതരണം ചെയ്യണമെന്ന് 2019 ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, തങ്ങൾക്ക് നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എൻഡോസൾഫാൻ ഇരകൾ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പുതിയ നടപടി.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ