തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദയാബായി നടത്തിയ അനിശ്‌ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 18 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുന്നു. നിരാഹാരം മാത്രമാണ് അവസാനിപ്പിച്ചത്, ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.
ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തിയിരുന്നു. മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയാണ് ദയാബായി എന്ന മേഴ്‌സി മാത്യു.
ലോകശ്രദ്ധ നേടിയിട്ടുള്ള ഈ സാമൂഹിക പ്രവർത്തക എൻഡോസൾഫാൻ ദുരിത ബാധിതരുടെ വേദനയുടെ ആഴം മനസിലാക്കിയാണ് സമരം ആരംഭിച്ചത്. വിഷയത്തിൽ മുൻപും പലവട്ടത്തെ ഇവർ ഇടപെട്ടിരുന്നു. അതിലൊന്നും കാര്യമായ നടപടികൾ കാണാതിരുന്നപ്പോഴാണ് നിരാഹാര സമരമാർഗത്തിലേക്ക് ഇവർ പ്രവേശിച്ചത്.
‘കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച എയിംസ് പ്രൊപ്പോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരും ഉള്‍പ്പെടുത്തുക, വിദഗ്‌ധ ചികിൽസാ സംവിധാനമുള്ള ആശുപത്രി ജില്ലയില്‍ തന്നെ ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കുമായി ഗ്രാമപഞ്ചായത്ത് നഗരസഭാ മേഖലകളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വര്‍ഷം തോറും പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക’ എന്നിവയാണ് സുപ്രധാന ആവശ്യങ്ങൾ.
ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങൾ അറിയിച്ചത്. ആദ്യത്തെ രേഖയിൽ അവ്യക്‌തത ഉണ്ടെന്നു പറഞ്ഞപ്പോൾ തിരുത്തി നൽകിയെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഈ രേഖയുടെ അടിസ്‌ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച സമരത്തിനിടയിൽ ആരോഗ്യാവസ്‌ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.
Most Read: വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; ഹരജികൾ സുപ്രീംകോടതി തള്ളി