കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായ്. സിൽവർ ലൈൻ പദ്ധതി അനാവശ്യമാണെന്നും കമ്മ്യൂണിസ്‌റ്റ് സർക്കാറിൽ നിന്ന് ഇത്തരമൊരു ജനവിരുദ്ധ നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ദയാബായ് ആരോപിച്ചു. പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കാട്ടിലപ്പീടികയിൽ നടക്കുന്ന അനിശ്‌ചിതകാല സത്യാഗ്രഹ സമരത്തിൽ പിന്തുണയുമായി ദയാബായ് ഇന്നലെ നേരിട്ട് എത്തിയിരുന്നു.
മുദ്രാവാക്യം വിളികളോടെയാണ് സമരക്കാർ ദയാബായിയെ സമരപ്പന്തലിലേക്ക് ആനയിച്ചത്. ആയിരക്കണക്കിന് പേരെ ഇറക്കിവിട്ടുകൊണ്ട് ആർക്കും പ്രയോജനം ഇല്ലാത്ത ഒരു പദ്ധതി നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നതിന് പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ട്. കമ്മ്യൂണിസ്‌റ്റ് സർക്കാറിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സമരവേദിയിൽ വെച്ച് ദയാബായ് പറഞ്ഞു.
കാട്ടിലപ്പീടികയിലെ റിലേ നിരാഹാര സമരം 494 ദിവസം പിന്നിട്ടിരിക്കുകയാണ്. അഞ്ഞൂറ് ദിനം തികയുന്ന ഫെബ്രുവരി 13ന് പ്രഗൽഭ വ്യക്‌തികളെ പങ്കെടുപ്പിച്ചുകൊണ്ട് രാപ്പകൽ സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ ഒരുവിധത്തിലും അനുവദിക്കില്ലെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്.
Most Read: മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ദൃശ്യം പുറത്തവന്നു; സുരക്ഷിതനും ആരോഗ്യവാനും