ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഗണേശക്ഷേത്രം തകർത്ത സംഭവത്തിൽ 50 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാൻ ബുവസ്ദാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തിൽ 150 പേർക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന് ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലെ ക്ഷേത്രം ജനക്കൂട്ടം തകർത്തത്. മദ്രസയെ അപമാനിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത എട്ടുവയസുകാരന് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജനങ്ങൾ സംഘടിച്ചെത്തി ക്ഷേത്രം ആക്രമിച്ചത്.
ആക്രമണത്തിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിട്ടിരുന്നു. സംഭവത്തെ അപലപിച്ച് അദ്ദേഹം വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ക്ഷേത്രം വീണ്ടും പഴയനിലയിൽ ആക്കുമെന്നും സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
സംഭവത്തില്‍ പാകിസ്ഥാനോട് ഇന്ത്യയും പ്രതിഷേധം അറിയിച്ചിരുന്നു. ഡെൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും പാക് ഭരണകൂടം ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Most Read: എതിരഭിപ്രായക്കാരോട് പകയില്ല, പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്; കെഎം ഷാജി