ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്മിതാ ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത തൃണമൂലിൽ അംഗത്വമെടുത്തത്.
ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിയ സുഷ്മിത തൃണമൂൽ നേതാക്കളുമായും തുടർന്ന് അഭിഷേക് ബാനർജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് ശേഷം സുഷ്മിതയെ പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ കോൺഗ്രസ് അംഗം എന്ന് സുഷ്മിതാ ദേവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവർ പാർട്ടി വിട്ടതായി വ്യക്തമായത്. കോൺഗ്രസ് നേതൃത്വവുമായി നേരത്തെ തന്നെ ഇടഞ്ഞു നിൽക്കുകയായിരുന്നു ഇവരെന്നാണ് റിപ്പോർട്.
എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പാർട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് എഴുതിയ കത്തിൽ ഇതിന്റെ കാരണം സുഷ്മിത വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെ തുടർന്ന് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നു. ഇവരെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു.
അസമിൽ എഐയുഡിഎഫുമായുള്ള കോൺഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. അതേസമയം സുഷ്മിതാ ദേവ് പാർട്ടി വിടില്ലെന്നാണ് അന്ന് അസം പാർട്ടി നേതൃത്വം പറഞ്ഞിരുന്നത്. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്.
Read also: ട്രിബ്യൂണലുകളിലെ ഒഴിവുകള് നികത്തിയില്ല; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി