മലപ്പുറം: സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം ആശൂറാഅ് ആത്‌മീയ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പതിനായിരങ്ങള്‍ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യംതേടിയാണ് വിശ്വാസികള്‍ ഒരു പകല്‍ മുഴുവന്‍ ദിക്റുകളും പ്രാർഥനകളും ഉരുവിട്ട് സംഗമിച്ചത്.
മുഹറം പത്തിന്റെ വിശുദ്ധിയില്‍ നടന്ന പരിപാടികള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങൾ) നേതൃത്വം നല്‍കി. തിരിച്ചു വരവിന്റെയും പ്രതിസന്ധികളില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പാഠമാണ് ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറം നല്‍കുന്നതെന്ന് ഇദ്ദേഹം ഉണർത്തി.
‘ആഗോള തലത്തില്‍ സമാധാനം കെടുത്തുന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ജീവരക്ഷാർഥം പലായനം ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ദീനരോദനങ്ങള്‍ ആശങ്കപ്പെടുത്തുന്നു. അഫ്‌ഗാനിസ്‌ഥാൻ അടക്കമുള്ള രാജ്യങ്ങളില്‍ സമാധാനം പുനസ്‌ഥാപിക്കാന്‍ ലോക രാജ്യങ്ങള്‍ ഇടപെടണം.’ മുഖ്യപ്രഭാഷണത്തില്‍ ഖലീല്‍ ബുഖാരി തങ്ങൾ പറഞ്ഞു.
കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് മുഹറത്തിന്റെ വിശുദ്ധ വേളകളിലുള്ള പ്രാര്‍ഥനകള്‍. ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹറം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സൃഷ്‌ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇദ്ദേഹം തുടർന്ന് പറഞ്ഞു.
പരിപാടിയില്‍ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍(റ)ആണ്ട് നേര്‍ച്ചയും നടന്നു. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേക ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ചരിത്ര സന്ദേശ പ്രഭാഷണം, തഹ്‌ലീല്‍, തൗബ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. രാവിലെ 11ന് ആരംഭിച്ച ആശൂറാഅ് സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. മുഹറം 1 മുതല്‍ നടന്ന് വന്ന ഹിജ്റ ക്യാംപയിൻ സമാപനം കൂടിയായിരുന്നു പരിപാടി.
സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് നിയാസ് അല്‍ ബുഖാരി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബ്‌ദുൽ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബൂബക്കര്‍ സഖാഫി അരീക്കോട്, ബാവ ഹാജി തലക്കടത്തൂര്‍, പരി മാനുപ്പ ഹാജി എന്നിവര്‍ സംബന്ധിച്ചു.
Most Read: ബിജെപി വിരുദ്ധ ചേരി; മുന്നിട്ടിറങ്ങി പ്രാദേശിക പാര്‍ട്ടികള്‍







































