പാറ്റ്ന: ജോലി കഴിഞ്ഞ് കൂലി ചോദിച്ചതിന് നളന്ദയിലെ ബഹാദൂര്‍പൂരിൽ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലാണ് സംഭവം. പാറ്റ്ന ജില്ലയിലെ കുന്ദാലി സ്വദേശിയായ 25 കാരന് ഉപേന്ദ്ര രവിദാസിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രദേശത്തെ ജൻമിയായ ദിനേശ് മേത്തയുടെ കൃഷിയിടത്തിൽ ആയിരുന്നു രവിദാസ് ജോലി ചെയ്തിരുന്നത്. ദിവസക്കൂലിയായി നിശ്ചയിച്ചിരുന്ന 10 കിലോ അരി ചോദിച്ചതിനാണ് രവിദാസിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കല്ലില്‍കെട്ടി തോട്ടില്‍ ഒഴുക്കി വിടുകയായിരുന്നു.
ഞായറാഴ്ച മുതല്‍ രവിദാസിനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ബഹാദൂര്പൂരിന് അടുത്തുള്ള ഒരു തോട്ടില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.
സഹോദരീ ഭര്‍ത്താവായ സിക്കന്ദര്‍ രവിദാസിനൊപ്പമാണ് ഉപേന്ദ്ര രവിദാസ് ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് കൂലി ചോദിച്ചപ്പോള്‍ പിന്നീട് വരാനായിരുന്നു ദിനേശ് മേത്ത ഇവരോട് ആവശ്യപ്പെട്ടത്. തുടർന്ന് ഞായറാഴ്ച ഇരുവരും കൂലി ചോദിച്ച് എത്തിയപ്പോൾ ദിനേശും സംഘവും ചേര്‍ന്ന് ഇവരെ അധിക്ഷേപിക്കുകയും ആയുധങ്ങളുമായി ആക്രമിക്കുകയും ആയിരുന്നു.
ഇതിനിടെ സിക്കന്ദര്‍ രക്ഷപ്പെട്ടെങ്കിലും ഉപേന്ദ്രയെ സംഘം തടഞ്ഞുവെച്ച് ആക്രണം തുടര്‍ന്നു. ഒടുവില്‍ മരണം ഉറപ്പുവരുത്തിയ ശേഷം കല്ലില്‍കെട്ടി സമീപത്തെ തോട്ടില്‍ മൃതദേഹം ഒഴുക്കി വിടുകയായിരുന്നു. അതേസമയം പ്രതികൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
Most Read: ദുരന്തം, രാജ്യത്തിന്റെ ആസ്തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ