കോപ്പൻഹേഗൻ: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് എല്ലാ നിയന്ത്രണങ്ങളും രാജ്യം ഒഴിവാക്കിയത്. 5.8 മില്യനാണ് ഡെൻമാർക്കിലെ ജനസംഖ്യ. എങ്കിലും പ്രതിദിനം ശരാശരി 540 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്.
കോവിഡ് രോഗബാധ നിയന്ത്രണ വിധേയമായതിനാലും, വാക്സിനേഷൻ നിരക്ക് ഉയർന്നതിനാലുമാണ് രാജ്യത്തെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതെന്ന് ഡെൻമാർക്ക് ആരോഗ്യമന്ത്രി മാഗ്നസ് ഹ്യൂനിക്കെ പറഞ്ഞു. എന്നാൽ കോവിഡിൽ നിന്നും രാജ്യം ഇതുവരെ പൂർണമായും സ്വതന്ത്രമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 14 മുതൽ, പൊതുഗതാഗത സംവിധാനത്തിൽ മാസ്ക് നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് ശേഷം സെപ്റ്റംബർ 1 മുതൽ നിശാക്ളബ്ബുകൾ അടക്കമുള്ള വിനോദ കേന്ദ്രങ്ങൾ വീണ്ടും തുറക്കുകയും ചെയ്തിരുന്നു, പിന്നീട് പൊതു യോഗങ്ങൾക്കുള്ള നിയന്ത്രണങ്ങളും നീക്കി.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയത് രാജ്യത്തെ വിനോദ സഞ്ചാര മേഖലക്ക് ഉൾപ്പെടെ കുതിപ്പേകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ കൊവിഡ് കേസുകൾ ഉയരുന്നപക്ഷം നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കാൻ മടിക്കില്ലെന്നും സർക്കാർ അറിയിച്ചു.
Read Also: പ്ളസ് വൺ പരീക്ഷക്ക് സംസ്ഥാനം സജ്ജം; സുപ്രീം കോടതിയിൽ സർക്കാർ