തിരുവനന്തപുരം: ജില്ലയിൽ സ്ഥിതി ഗുരുതരമാണെന്ന് മേയർ കെ ശ്രീകുമാർ. ജനങ്ങൾ കൃത്യമായി നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മേയർ പറഞ്ഞു. തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്‌ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.
ലോക് ഡൗണ്‍ ഇളവുകൾ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. വീട്ടിൽ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഉൾപ്പടെ നടപടിയെടുക്കുമെന്നും മേയർ വ്യക്‌തമാക്കി.
Also Read: ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും
സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലായിരുന്നു. ഒരാഴ്‌ചക്കിടെ 6,550 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളിൽ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ഇന്നലെ 853 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, ഇതിൽ 822ഉം സമ്പർക്ക രോഗികളാണ്. 434 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. ആകെ രോഗികളുടെ എണ്ണാം പതിനായിരത്തോട് അടുക്കുമ്പോൾ നിലവിൽ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്.