തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തര കേസുകള്‍ ഉള്‍പ്പടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെന്റിന്റെ സ്റ്റോക്കറിയാന്‍ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യമായാണ് ഒരു മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി സ്റ്റെന്റിന്റെ സ്റ്റോക്ക് പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ പുതിയ ഐസിയു മന്ത്രി സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് മെഡിക്കല്‍ കോളേജിലെ സ്റ്റെന്റിന്റെ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പ്രിന്സിപ്പാളില് നിന്നും സൂപ്രണ്ടില്‍ നിന്നും മന്ത്രി ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് അധികൃതരെ മന്ത്രിയോഫീസില്‍ വിളിച്ച് വരുത്തി ചര്‍ച്ചയും നടത്തിയിരുന്നു. ഇതുകൂടാതെയാണ് ഇന്ന് മന്ത്രി നേരിട്ട് മെഡിക്കല്‍ കോളേജ് കാത്ത് ലാബ് സന്ദർശിച്ചത്.
സ്റ്റെന്റ് എന്നാൽ ഒരു നേരിയ സ്റ്റെയിൻലെസ് സ്റ്റീൽ വല അഥവാ ട്യൂബ് ആണ്. കാത്ത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്റുകളും ഗൈഡ് വയറും ബലൂണും നിലവില്‍ അവശ്യമായത് ഉണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. ഒരുമാസത്തിലധികം ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റെന്റുകള്‍ സ്റ്റോക്കുണ്ടെന്ന് പറഞ്ഞ മന്ത്രി ഗൈഡ് വയറിന്റെ കുറവ് ഇന്ന് തന്നെ നികത്താനുള്ള കര്‍ശന നിര്‍ദ്ദേശവും നൽകി.
ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകള്‍ ഒന്നും മുടങ്ങിയിട്ടില്ല. മാത്രമല്ല നിലവില്‍ അടിയന്തര കേസുകള്‍ ഉള്‍പ്പടെയുള്ളവ തടസമില്ലാതെ നടക്കുന്നുമുണ്ട്.
അതേസമയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫിസ് സന്ദര്‍ശിച്ച മന്ത്രി ഓഫിസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മന്ത്രിയോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യുവും ഉണ്ടായിരുന്നു.
കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടർമാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്മാര്, മറ്റ് ജീവനക്കാര്‍ എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോര്‍ട് നല്കാന് മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Most Read: അഭിഭാഷകരുടെ വേഷത്തിലെത്തി ഡെൽഹി കോടതിയിൽ വെടിവെയ്പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു