തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ നിർദ്ദേശം തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദ്ദേശമെന്നും വിദ്യാർഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഉച്ച ഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വലിയ സ്‌കൂളുകൾ ഉള്ള സ്‌ഥലത്ത് കൂടി കെഎസ്ആർടിസി സർവീസിനെക്കുറിച്ച് ചർച്ച നടക്കുകയാണ്- മന്ത്രി അറിയിച്ചു.
എല്ലാ ദിവസവും ക്ളാസുകൾ അണുവിമുക്‌തമാക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ളാസ് ഓൺലൈൻ ആയി നൽകും. സ്‌കൂളിൽ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നു മുതൽ ഏഴു വരെ ക്ളാസുകളും പത്ത്, പന്ത്രണ്ട് ക്ളാസുകളുമാണ് നവംബർ ഒന്നാം തീയതി തുറക്കുക.