തിരുവനന്തപുരം: പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്ക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ളിനിക്കിന്റെ ഉൽഘാടനം നാളെ ഉച്ചയ്‌ക്ക് 2 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവഹിക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്‌ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉൽഘാടനമാണ് നാളെ നടക്കുന്നത്.
10 ലക്ഷം രൂപയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഡോ. വഹീദ റഹ്‌മാന്റെ 15 വര്‍ഷത്തിലേറെയുള്ള ഈ രംഗത്തെ അനുഭവസമ്പത്ത് കൂടി പ്രയോജനപ്പെടുത്തിയാണ് ക്ളിനിക് ഒരുക്കിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവിൽ വന്ധ്യതക്കായുള്ള ചികിൽസാ രീതികള്‍ വളരെയേറെ ചിലവേറിയതും പലപ്പോഴും ഫലം ലഭിക്കാത്തതുമാണ്. കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരാത്തവരെ സംബന്ധിച്ചിടത്തോളം ആയുര്‍വേദ ചികിൽസയിലൂടെ വളരെ ആശാവഹമായ ഫലം ലഭ്യമാക്കാന്‍ കഴിയുന്നു. വന്ധ്യതക്കുള്ള മിക്ക കാരണങ്ങള്‍ക്കും ആയുര്‍വേദത്തില്‍ വ്യക്‌തമായ ചികിൽസയുണ്ട്. കൂടാതെ വന്ധ്യതക്ക് കാരണമാവുന്ന ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആയുര്‍വേദത്തില്‍ മാര്‍ഗങ്ങളുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കി 15 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നുമാണ് ഈ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക് സജ്‌ജമാക്കിയിരിക്കുന്നത്; മന്ത്രി വ്യക്‌തമാക്കി.
ഇപ്പോഴുള്ള കണക്കനുസരിച്ച് കേരളത്തിലെ വലിയൊരു ശതമാനം ദമ്പതികള്‍ വന്ധ്യതയോ അനുബന്ധ അവസ്‌ഥ മൂലമോ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം ഒരു പ്രത്യേക കാരണമായി രണ്ടുപേരിലും കണ്ടുവരുന്നു. വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും വന്ധ്യതയുടെ നിരക്ക് ഉയർത്തുന്നു.
അതേസമയം ദമ്പതികളിലെ രണ്ടുപേരെയും പ്രത്യേകം പരിശോധിച്ച് കൗണ്‍സിലിംഗ് നടത്തി ചികിൽസ നിശ്‌ചയിക്കുകയാണ് ആയുര്‍വേദത്തില്‍ ചെയ്യുന്നത്. യഥാര്‍ഥ കാരണം കണ്ടെത്തി കഴിഞ്ഞാണ് ആയുര്‍വേദ ചികിൽസ നടത്തുന്നതെന്നും ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക് യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രദേശത്തുള്ളവര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: മോദിയെ കാണുമ്പോൾ കർഷക പ്രശ്‌നത്തിന് ഊന്നൽ നൽകണം; ബൈഡനോട് ടിക്കായത്ത്