ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമ്പോൾ കേന്ദ്രം പാസാക്കിയ വിവാദ കാർഷിക നിയമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യർഥിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഉഭയകക്ഷി ചർച്ചകൾക്ക് മണിക്കൂറുകൾക്ക് മുമ്പാണ് അദ്ദേഹം ട്വിറ്ററിൽ ജോ ബൈഡനെ ടാഗ് ചെയ്‌ത് ട്വീറ്റ് ചെയ്‌തത്.
കഴിഞ്ഞ 11 മാസത്തിനിടെ നടന്ന പ്രതിഷേധത്തിൽ 700 കർഷകർക്ക് ജീവൻ നഷ്‌ടപ്പെട്ടു, “ഞങ്ങളെ രക്ഷിക്കാൻ ഈ കരിനിയമങ്ങൾ റദ്ദാക്കണം. മോദിയെ കാണുമ്പോൾ ഞങ്ങൾ കർഷകരുടെ ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം”- കർഷക നേതാവ് ട്വീറ്റ് ചെയ്‌തു.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളിൽ ഒന്നായ ഭാരതീയ കിസാൻ യൂണിയന്റെ വക്‌താവാണ് രാകേഷ് ടിക്കായത്ത്. മൂന്ന് കാർഷിക നിയമങ്ങളും മിനിമം താങ്ങുവില (എംഎസ്‌പി) സമ്പ്രദായം ഇല്ലാതാക്കി വൻകിട കോർപ്പറേഷനുകളുടെ അടിമകളായി കർഷകരെ മാറ്റുമെന്ന് കർഷകർ ഭയപ്പെടുന്നു.
മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ 2020 നവംബർ മുതൽ ഡെൽഹി അതിർത്തികളിൽ സമരം ചെയ്യുകയാണ്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പുനൽകുന്ന ഒരു പുതിയ നിയമം ഉണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ 11 തവണ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം തള്ളിയ സർക്കാർ നിയമഭേദഗതി കൊണ്ടുവരാമെന്നാണ് പറഞ്ഞത്.
Dear @POTUS, we the Indian Farmers are protesting against 3 farm laws brought by PM Modi’s govt. 700 farmers have died in the last 11 months protesting. These black laws should be repealed to save us. Please focus on our concern while meeting PM Modi. #Biden_SpeakUp4Farmers
— Rakesh Tikait (@RakeshTikaitBKU) September 24, 2021
Most Read: വാക്‌സിൻ ഇടവേളയിലെ ഇളവ്; കോടതി ഇടപെടരുതെന്ന് കേന്ദ്രം