പാലക്കാട്: ചിറ്റൂർ സർക്കിൾ ഇൻസ്‌പെക്‌ടറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ. എൻസിഎച്ച്‌ആർഒ സംസ്‌ഥാന പ്രസിഡണ്ട് വിളയോടി ശിവൻകുട്ടി (58) യെയാണ് ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആദിവാസി യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നടത്തിയ പോലീസ് സ്‌റ്റേഷൻ മാർച്ചിനിടെയാണ് ഇദ്ദേഹം ഇൻസ്‌പെക്‌ടർ വിപിൻദാസിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്. ഇത് സംബന്ധിച്ച് സിഐ വിപിൻദാസ് ചിറ്റൂർ എഎസ്‌പി പദംസിങ്ങിന് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്‌ഥാനത്തിൽ ഇന്നലെ വൈകീട്ട് ചിറ്റൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള നെടുങ്ങോട്ടിലെ വീട്ടിൽ നിന്നാണ് ശിവൻകുട്ടിയെ അറസ്‌റ്റ് ചെയ്‌തത്. ജൂലൈ 24ന് ആണ് ഗോവിന്ദാപുരം അംബേദ്‌കർ കോളനിയിലെ ശിവരാജൻ മീങ്കര ഡാമിൽ മുങ്ങിമരിച്ചത്. തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പോലീസ് സംഘം അന്വേഷണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്‌ച കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
തുടർന്ന് നടന്ന പൊതുയോഗത്തിലാണ് സിഐയെ പരസ്യമായി ജാതിപ്പേര് വിളിച്ചത്. അതേസമയം, ശിവൻകുട്ടിയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചിറ്റൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ഇവരെ പോലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌ത് നീക്കി. മാർച്ചിൽ പങ്കെടുത്ത 36 പേർക്കെതിരെ കേസടുത്തു. അറസ്‌റ്റിലായ ശിവൻകുട്ടി ആലത്തൂർ സബ്‌ജയിലിൽ റിമാൻഡിലാണ്.
Read Also: ഓട്ടോ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞു; നാലുപേർക്ക് പരിക്ക്