ന്യൂഡെല്‍ഹി: ഇതിഹാസ ഗ്രന്ഥം ‘മഹാഭാരത’ത്തിന്റെ ഭാഗമായ ‘ഭഗവദ് ഗീത’യെ ഇന്ത്യയുടെ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി). രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുസ്‌തകം നിര്‍ബന്ധമാക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു. രാഷ്‍ട്രത്തെ ‘മൂല്യങ്ങളുടെ അപചയം’ തടയാന്‍ ഇത് സഹായിക്കുമെന്നും വിഎച്ച്‌പി പറഞ്ഞു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‍ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്ന് വിഎച്ച്‌പി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.
‘നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും സാംസ്‌കാരികവും ആത്‌മീയവുമായ മൂല്യങ്ങള്‍ സംരക്ഷിക്കാനും സമൂഹത്തിലെ ഭിന്നതകള്‍ അവസാനിപ്പിക്കാനും ഇന്ത്യയെ കൂടുതല്‍ ശക്‌തമാക്കാനും ഭഗവദ് ഗീതയ്‌ക്ക് കഴിയും. ഭഗവദ് ഗീതയെ ഇന്ത്യയുടെ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു’, വിഎച്ച്‌പി വ്യക്‌തമാക്കി.
രാജ്യത്തെ മൂല്യങ്ങളുടെ അപചയം തടയാന്‍ എല്ലാ വിദ്യാഭ്യാസ തലങ്ങളിലും ഭഗവദ് ഗീത പഠിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു. ഗീതയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വിഎച്ച്‌പി ദേശീയ സെക്രട്ടറി രാധാകൃഷ്‌ണ മനോദി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.
കൂടാതെ സർക്കാർ സ്‌ഥാപനങ്ങളിൽ തിരുവെഴുത്തുകളുടെ ആനുകാലിക വായന സംഘടിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
‘ധാര്‍മിക മൂല്യങ്ങളുടെ തുടര്‍ച്ചയായ തകര്‍ച്ച’ ഉണ്ടെന്ന് പറയപ്പെടുന്നതിനാല്‍, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ രണ്ടാഴ്‌ചയിലൊരിക്കല്‍ തിരുവെഴുത്തുകളുടെ ആനുകാലിക വായന സംഘടിപ്പിക്കണം. ഇത് ഉദ്യോഗസ്‌ഥര്‍ക്കിടയില്‍ ശക്‌തമായ കടമബോധം വളര്‍ത്തുമെന്നും വിഎച്ച്‌പി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള അധ്യാപകരെയും ഭഗവദ് ഗീതാ പഠനത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മനോദി പറഞ്ഞു. അധ്യാപക വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വിധേയരാകുന്ന എല്ലാവര്‍ക്കും ഭഗവദ് ഗീതാ പഠനം നിര്‍ബന്ധമാക്കണം. സാമൂഹികവും സാംസ്‌കാരികവും ആത്‌മീയവുമായ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഭഗവദ് ഗീതയ്‌ക്ക് കഴിയുമെന്നും ഇത് സമൂഹത്തിലെ വിഭജനം അവസാനിപ്പിച്ച് ഇന്ത്യയെ കൂടുതൽ ശക്‌തമാക്കുമെന്നും മനോദി കൂട്ടിച്ചേർത്തു.
Most Read: അസമിലെ കുടിയിറക്കല്‍ നടപടി; മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷന്‍