തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. കരുണാകരൻ ട്രസ്‌റ്റിന് വേണ്ടി പിരിച്ച 32 കോടിയിൽ ഉൾപ്പെടെ കെ സുധാകരന്‍ ക്രമക്കേട് നടത്തിയെന്നാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം.
തന്റെ കൈയില്‍ എല്ലാ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട് നൽകി കഴിഞ്ഞു. കൂടുതൽ തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ നിലപാട്.
കേസെടുത്ത് അന്വേഷണത്തിന് നിയമ തടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടി. കെ കരുണാകരന്‍ ട്രസ്‌റ്റ്, കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും, അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു ആരോപണം. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നൽകിയത്.
Read Also: പിഡബ്ള്യൂഡി റെസ്‌റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങൾക്കും പ്രവേശനം; മന്ത്രി