ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കർഷകർക്ക് നേരെ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര. താൻ ആ കാറിൽ ഉണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര പറയുന്നു.
“പൂർവികരായി നടത്തിക്കൊണ്ട് വരുന്ന പരിപാടി ആയിരുന്നു അത്. ഏകദേശം 35 വർഷമായി ഇത് തുടരുന്നു. ഞങ്ങൾക്ക് അതിഥികൾ ഉള്ളപ്പോൾ അവരെ സ്വീകരിക്കാൻ രണ്ട്-മൂന്ന് വാഹനങ്ങൾ അയക്കുന്ന ഒരു പാരമ്പര്യമുണ്ട്. മഹീന്ദ്ര താർ എന്റെ വാഹനം ആയിരുന്നു, ഞങ്ങളുടെ ജോലിക്കാരിൽ ഒരാൾക്ക് ഒരു ടൊയോട്ട ഫോർച്യൂണർ ഉണ്ടായിരുന്നു, കൂടാതെ ഒരു ചെറിയ കാറും ഉണ്ടായിരുന്നു. ഇത് മൂന്നും അതിഥികളെ സ്വീകരിക്കാൻ പറഞ്ഞയച്ചു. ഞാൻ കാറിൽ ഉണ്ടായിരുന്നില്ല. ഞാൻ ഗുസ്തി മൽസരം സംഘടിപ്പിക്കുന്ന ബൻവിർപൂർ ഗ്രാമത്തിലെ എന്റെ പിതൃഭവനത്തിലായിരുന്നു. രാവിലെ മുതൽ പരിപാടിയുടെ അവസാനം വരെ ഞാൻ അവിടെ ഉണ്ടായിരുന്നു,”- ആശിഷ് മിശ്ര പറയുന്നു.
ടൊയോട്ട ഫോർച്യൂണർ കർഷകരെ ഇടിച്ചു കൊലപ്പെടുത്തി എന്നത് ശരിയല്ല. ഞങ്ങളുടെ ജോലിക്കാരൻ ബഹുമാനപ്പെട്ട ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാൻ പോയി എന്നതാണ് സത്യം. മുന്നിലുണ്ടായിരുന്ന താർ എസ്യുവി വടികളും കല്ലുകളും കൊണ്ട് ആക്രമിക്കപ്പെട്ടു. ഡ്രൈവർ ഹരി ഓമിന് പരിക്കേറ്റിട്ടുണ്ടാകാം അല്ലെങ്കിൽ ആ ആക്രമണത്തിൽ മരിച്ചിരിക്കാം. കാർ ബാലൻസ് നഷ്ടപ്പെട്ട് മറിഞ്ഞു. അങ്ങനെയാണ് കർഷകർ എന്ന് വിളിക്കപ്പെടുന്നവർക്ക് പരിക്കേറ്റത്.
അത്തരം കാര്യങ്ങൾ ചെയ്ത ആളുകളെ കർഷകർ എന്ന് വിളിക്കാനാവില്ല. ഇന്ത്യയിലെ കർഷകർ അത്ര ഹൃദയശൂന്യരും ക്രൂരരുമല്ല. കർഷക സംഘടനയെ നയിക്കുന്ന ആളുകളുടേതാണ് തെറ്റ്. ഇത് ജനാധിപത്യ രാജ്യമാണ്, എല്ലാവർക്കും അവരുടെ അഭിപ്രായം പറയാനും കൊടി പിടിക്കാനും അവകാശമുണ്ട്. എന്നാൽ അത് സമാധാനപരമായിട്ട് ആയിരിക്കണം; ആശിഷ് മിശ്ര പറഞ്ഞു.
തന്റെ മകനല്ല കാർ ഓടിച്ചതെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നും നേരത്തെ കേന്ദ്രമന്ത്രി അജയ് മിശ്രയും പറഞ്ഞിരുന്നു.
ഇന്നലെയാണ് ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷകർ ഉൾപ്പടെ 9 പേരെ കൊലപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്.