ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഞായറാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ വാഹനം പാഞ്ഞുകയറി കൊല്ലപ്പെട്ട നാല് കർഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബങ്ങളുടെ പ്രതിഷേധം. മൃതദേഹങ്ങൾ വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. ബഹ്‌റൈച്ചിലെയും ലഖിംപൂരിലെയും കർഷകരായ നക്ഷത്ര സിംഗ്, ദൽജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുർവീന്ദർ സിംഗ് എന്നിവരാണ് ഞായറാഴ്‌ച കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷോക്ക്, അമിത രക്‌തസ്രാവം എന്നിവ കാരണമാണ് കർഷകർ മരിച്ചത് എന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ടകളേറ്റ പരിക്കുകളൊന്നും മൃതദേഹത്തിൽ കണ്ടെത്തിയില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്നാണ് കുടുംബങ്ങൾ റീ പോസ്‌റ്റുമോട്ടം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലപ്പെട്ട 35 കാരനായ ദൽജീത് സിംഗ് വെടിയേറ്റാണ് കൊല്ലപ്പെട്ടത് എന്ന് കുടുംബാംഗങ്ങൾ സംശയിക്കുന്നുണ്ട്. ഇത് വ്യക്‌തമാകുന്നതിന് മറ്റൊരു ആശുപത്രിയിൽ വീണ്ടും പോസ്‌റ്റുമോർട്ടം നടത്തണമെന്ന് കർഷകരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.
ലഖിംപൂർ ഖേരിയിൽ കർഷകരുടെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് ഞായറാഴ്‌ച മരിച്ചത്. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് കർഷക സംഘടനകൾ പറയുന്നത്. എന്നാൽ ആരോപണം കേന്ദ്രമന്ത്രിയും മകനും നിഷേധിക്കുകയാണ് ചെയ്‌തത്.
Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വർഷം