കോഴിക്കോട്: ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതല്‍ തുടങ്ങിയ തോരാ മഴ കനത്ത നാശം വിതച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം കയറി.
മാവൂര്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ ഗതാഗതം സ്‌തംഭിച്ചു. ചിന്താവളപ്പില്‍ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കല്‍ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മുണ്ടിക്കല്‍ താഴവും തടമ്പാട്ട് താഴത്തുമെല്ലാം വെള്ളത്തിനടിയിലായി. മാവൂര്‍ ചാത്തമംഗലം ഭാഗത്ത് വ്യാപകമായ മണ്ണിടിച്ചല്‍ ഉണ്ടായി.
ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. പനങ്ങോട് വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണു. മാവൂര്‍ മേച്ചേരി കുന്നില്‍ വീടിന് സമീപത്തേക്ക് 20 മീറ്റര്‍ വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയില്‍ ചെറിയ തോതില്‍ മല വെള്ളപ്പാച്ചില്‍ ഉണ്ടായി.
കൂമ്പാറ പുഴയിലൂടെ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ച് വന്നത് ആളുകളെ ഭീതിയിലാക്കി. നിരവധി ക്വാറികളുള്ള പ്രദേശമാണിത്. മൂന്ന് വര്‍ഷം മുമ്പ് ഉരുള്‍ പൊട്ടലും ഉണ്ടായത് ഇതിന് അടുത്താണ്. ക്വാറികള്‍ ഏറെയുള്ളത് കൊണ്ട് തന്നെ വലിയ ആശങ്കയിലാണ് ജനങ്ങള്‍.
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും കനത്ത മഴയുണ്ടായിരുന്നു എങ്കിലും ഇപ്പോൾ ശക്‌തി കുറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനം ആയിട്ടുണ്ട്. വീയൂരുള്ള കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുക.
മഴ തുടരുന്നത് ഉരുള്‍പൊട്ടല്‍ സാധ്യത അടക്കമുണ്ടാക്കുന്നതിനാല്‍ ഏറെ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടവും അധികൃതരുമുള്ളത്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴിക്കോട് –0495 2371002, ടോള്‍ ഫ്രീ –1077, താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കോഴിക്കോട് –0495 2372966. കൊയിലാണ്ടി –0496 2620235, വടകര –0496 2522361, താമരശ്ശേരി –0495 2223088.
Malabar News: തടസം നീക്കുന്നു; അട്ടപ്പാടിയിൽ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു







































