കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് അതീവ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ആസിഫലി. പ്രായത്തിന്റെ ആനുകൂല്യം പ്രതിയ്ക്ക് എതിരായി ഉപയോഗിക്കേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെ ഭീകരനായ ഒരാള്‍ ചെറുപ്രായത്തില്‍ തന്നെ ഇത്രയും ഭീകരമായ കുറ്റകൃത്യം ചെയ്തെങ്കില്‍ അദ്ദേഹം ജീവിക്കുന്നത് സമൂഹത്തിന് അപകടരമാണ്. ചെറുപ്പക്കാരനായതുകൊണ്ട് തന്നെ അത് സമൂഹത്തിന് കൂടുതല്‍ അപകടം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അത്യപൂര്‍വമായ കേസാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, അതിഭീകരമായ ഒരു കൊലപാതകം നടത്തിയിട്ട് ആ പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം കൊടുത്തുകൊണ്ട് വിട്ടു എന്നത് തികച്ചും തെറ്റാണ്. സര്‍ക്കാര്‍ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നതാണ് എന്റെ അഭിപ്രായം. വിചാരണക്കോടതി അത്യപൂര്‍വമാണെന്ന് പറഞ്ഞതിന് ശേഷം ഈ പ്രതിക്ക് ജീവപര്യന്തം കൊടുത്തത് ശരിയായ കാര്യമായി കണക്കാക്കുന്നില്ല. വധശിക്ഷയെന്ന വിധി പ്രതിക്ക് കൊടുക്കാതിരുന്നത് കോടതിക്ക് പറ്റിയ തെറ്റ് തന്നെയാണെന്നും അഡ്വ. ആസിഫലി കൂട്ടിച്ചേർത്തു.
അപ്പീല്‍ കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. ശിക്ഷ കോടതിയുടെ വിവേചനാധികാരമാണെന്നും അക്കാര്യത്തില്‍ പ്രതികരിക്കാനില്ല എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന് എസ് ഹരിശങ്കര്‍ പ്രതികരിച്ചത്.
പ്രതി സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് 10 വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം തടവ് എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.
ഇതിനുപുറമെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നതും പരിഗണിച്ചാണ് വധശിക്ഷയിൽ നിന്നൊഴിവാക്കിയത്. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മെയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ അടൂര്‍ പറക്കോട് സ്വദേശിയായ ഭര്‍ത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.
Read also: വിധിയിൽ തൃപ്തരല്ല; അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ









































