ന്യൂഡെല്‍ഹി: മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ പേരമകന് രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഒറ്റ രാഷ്ട്രപിതാവ് മാത്രമാവാന്‍ കഴിയില്ല. രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായെങ്കിലും വിസ്മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
സവര്‍ക്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവായി ബിജെപി പ്രഖ്യാപിച്ചേക്കാം എന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത് സവര്‍ക്കര്‍. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതെന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെ തുടർന്നാണ് ഇക്കാര്യം ചർച്ചയായത്.
അതേസമയം രാജ് നാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി നൽകി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് അവരെ സാഹായിച്ച വ്യക്തിയായിരുന്നു സവര്‍ക്കറെന്ന് ബാഗല് പറഞ്ഞു. രാജ്യം വിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് എല്ലാവിധ സഹായവും സവർക്കർ ചെയ്ത് കൊടുത്തിരുന്നെന്നും ബാഗല് ചൂണ്ടിക്കാട്ടി.
”സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു, ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തില്‍ അവരെ സഹായിച്ചു. 1925ല്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി നിര്‍ദ്ദേശിച്ചത് സവർക്കറാണ്,” ബാഗല് പറഞ്ഞു. മഹാത്മാ ഗാന്ധി വാര്‍ധ ജയിലിലും സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലിലും ആയിരുന്നെന്നും പിന്നെ അവര്‍ എങ്ങനെയാണ് ആശയവിനിമയം നടത്തിയതെന്നും ബാഗൽ ചോദിച്ചു.
Read also: ദേഹാസ്വാസ്ഥ്യം; ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു