കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാര്‍ ഷിയാപള്ളിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. പള്ളിയുടെ കവാടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ഐഎസ് സംഘാംഗങ്ങളായ രണ്ട് പേര്‍ ചേര്‍ന്ന് വധിച്ചുവെന്നും അനസ് അല്‍-ഖുറാസാനി, അബു അലി അല്‍-ബലൂച്ചി എന്നീ അഫ്ഗാന്‍ പൗരൻമാരാണ് ആക്രമണം നടത്തിയതെന്നും ഐഎസിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമാഖ് പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു.
അഫ്ഗാനിൽ നിന്നും അമേരിക്കന്‍ സൈന്യം പിൻവാങ്ങിയതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഷിയാപള്ളിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണ്ഡഹാറിലെ ബീബി ഫാത്തിമാ ഷിയാ മസ്‌ജിദിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച പ്രാർഥനക്കിടെ ആയിരുന്നു സ്‌ഫോടനം നടന്നത്.
കാണ്ഡഹാറിലെ ഏറ്റവും വലിയ ഷിയാ മസ്‌ജിദാണിത്. സ്‌ഫോടനം നടക്കുമ്പോൾ അഞ്ഞൂറോളം പേർ മസ്‌ജിദിലുണ്ടായിരുന്നു. 12 പേർ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞെന്നും, മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Read also: സിംഗുവിലെ കൊലപാതകം; സമരക്കാരെ ഉടൻ ഒഴിപ്പിക്കണം, സുപ്രീം കോടതിയിൽ അപേക്ഷ