ഡെൽഹി: സിംഗുവിലെ കൊലപാതകം ചൂണ്ടിക്കാട്ടി, സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. കൊലപാതകം ഉൾപ്പടെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കോവിഡ് ഭീഷണിയും സ്‍ത്രീയെ ബലാൽസംഗം ചെയ്‌തും യുവാവിനെ തല്ലിക്കൊന്നും കര്‍ഷക സമരത്തിന്‍റെ പേരിൽ വലിയ അതിക്രമം നടക്കുന്നു എന്നാണ് അപേക്ഷയിൽ പറയുന്നത്. സ്വാദി ഗോയൽ, സഞ്‌ജീവ് നേവാര്‍ എന്നിവരാണ് ഹരജി നൽകിയത്. ഹരജി വേഗത്തിൽ തീര്‍പ്പാക്കണം. ഈ രീതിയിൽ സമരം തുടരുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിക്കാര്‍ വാദിക്കുന്നു.
ഇന്നലെ രാവിലെയാണ് സിംഗുവിലെ കര്‍ഷക സമര സ്‌ഥലത്ത് യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിഖ് നിഹാങ്കായ യുവാവ് ഹരിയാന പോലീസിന് മുന്നിൽ കീഴങ്ങി. കൂടുതൽ പേര്‍ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ചാകും കൂടുതൽ അറസ്‌റ്റ്.
ദളിത് സിഖ് സമുദായത്തിൽപ്പെട്ട യുവാവാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് തരണ്‍താരണിലെ വീട്ടിൽ നിന്ന് ചന്തയിൽ പണിക്ക് പോയ യുവാവ് എങ്ങനെ സമര സ്‌ഥലത്ത് എത്തി എന്നത് വ്യക്‌തമല്ല. മൂന്ന് കുട്ടികളുടെ അച്ഛനുമാണ് ഇയാള്‍.
അതേസമയം സംഭവത്തിൽ നിന്ന് അകലം പാലിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ സാഹര്യത്തിൽ നിഹാങ്കുകളെ സമര സ്‌ഥലത്ത് നിന്ന് തിരിച്ചയക്കണമെന്നാണ് ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ ആവശ്യം. ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് സംയുക്‌ത കിസാൻ മോര്‍ച്ച നേതാക്കൾ അറിയിച്ചു.
Kerala News: തെക്കൻ ജില്ലകളിൽ അതിശക്‌തമായ മഴ തുടരുന്നു; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി