തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും അതിശക്‌തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്‌ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. കൂടാതെ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടലും റിപ്പോർട് ചെയ്‌തിട്ടുണ്ട്. കോട്ടയം കൂട്ടിക്കല്‍ പ്ളാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലിൽ മൂന്ന് വീടുകള്‍ ഒലിച്ചുപോയെന്നും 13 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഒറ്റമണിക്കൂറിനുള്ളില്‍ റെക്കോഡ് മഴയാണ് പെയ്‌തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി 26ആം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതവും നിരോധിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്‌നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ ശക്‌തി പ്രാപിക്കാനാണ് സാധ്യത. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത; മുഖ്യമന്ത്രി