തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മഴ കനക്കുന്നതിനാൽ നദികളിൽ ജലനിരപ്പ് ഉയരാനും, ചില അണക്കെട്ടുകളിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കാനും സാധ്യതയുണ്ടെന്നും ആദ്ദേഹം വ്യക്‌തമാക്കി. അതിനാൽ നദികളുടെ കരകളിൽ താമസിക്കുന്ന ആളുകളും, അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ആളുകളും കർശന ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
ജലനിരപ്പ് ഉയരുന്നതിനാൽ ആളുകൾ ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നും, മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൂടാതെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് നിലവിൽ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ മഴ ശക്‌തമാകുകയാണ്.
മഴ കനക്കുന്നതിനാൽ സംസ്‌ഥാനത്ത് 5 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്. കൂടാതെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർടും ബാക്കിയുള്ള ജില്ലകളിൽ ഓറഞ്ച് അലർടും പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ മിക്കവയും വെള്ളത്തിനടിയിലാണ്. കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്‌തു.
Read also: സംസ്‌ഥാനത്ത് പെരുമഴ; നദികൾ കരകവിഞ്ഞു, വെള്ളക്കെട്ട്