തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്‌തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പല സ്‌ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോർഡ് മഴയാണ് ഒറ്റ മണിക്കൂറിനുള്ളിൽ പെയ്‌തത്. ഇവിടെ പല റോഡുകളും വെള്ളത്തിനടിയിലാണ്. പെരിങ്ങുളം- അടിവാരം മേഖലയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26ആം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയിൽ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്‌തമായി തുടരുകയാണ്. പൂഞ്ഞാർ, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്‌തമായ മഴ പെയ്യുന്നത്. പൂഞ്ഞാർ തെക്കേക്കരയിൽ കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളിൽ മഴ പെയ്‌തു എന്നാണ് റിപ്പോർട്ടുകൾ. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. കൈത്തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. മുണ്ടക്കയം, ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിൽ ആയിട്ടുണ്ട്.
പത്തനംതിട്ടയിൽ കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കനത്ത മഴയാണ് പെയ്‌തത്. 70 മി.മീറ്റർ മഴ ജില്ലയിൽ ലഭിച്ചു. നിലവിൽ മഴയ്‌ക്ക് കുറവുണ്ട്. പമ്പയിലും അച്ചൻകോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അച്ചൻകോവിലാറ്റിലാണ് ഏറ്റവും കൂടുതൽ ജലനിരപ്പുള്ളത്. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ സ്‌നാനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ മലയോരമേഖലകളിൽ വെള്ളിയാഴ്‌ച രാത്രി മുതൽ മഴ തുടരുന്നുണ്ട്. നഗരത്തിലും രാവിലെ ശക്‌തമായ മഴയുണ്ടായിരുന്നു. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ മരം കടപുഴകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. നിലവിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു.
ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പത്തനംതിട്ടയില്‍ വ്യാപക നാശനഷ്‌ടം; കക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞു